Friday, 22 July 2016

ഒരു ജോഡി ഷൂസും, ഒരു കുമ്പിൾ കണ്ണീരും പിന്നെ നീണ്ട ദാമ്പത്യവും

അവളുടെ കവിളിലൂടെ  കണ്ണീർ  ഒലിച്ചു ഇറങ്ങുന്നത് കണ്ടു തെല്ലൊരു പരുങ്ങലോടെ  അവൻ  ചോദിച്ചു

"ഏന്ദു  പറ്റി "

"കാല്‌ വേദനിച്ചിട്ടു  പാടില്ല"

പുതിയ  ഷൂവിന്റെ മുൻഭാഗം കാണിച്ചു  കൊണ്ട്  അവൾ പറഞ്ഞു. വേദന  കടിച്ചമർത്താൻ പാട് പെടുന്ന  അവളോടായി അവൻ പറഞ്ഞു

"എങ്കിൽ പുതിയ  ഷൂ അഴിച്ചു  നീ ഇട്ടിരുന്ന  പഴയ  ഷൂ  തന്നെ  ഇട്ടോളൂ ;പുതിയത്  ആ കവറിൽ ഇട്ടു  വെച്ചെക്കൂ '

അവൾ  ഷൂസ്  മാറുന്നത് നോക്കി  കൊണ്ട് അവൻ  ആലോചിച്ചു.
"എന്നാലും  നല്ല  ഷൂ  ആയിരുന്നു, വില  കൂടിയ ഷൂ മുന്തിയ ബ്രാൻഡ് നഗരത്തിൽ ഏറ്റവും വലിയ  ഷോപ്പിങ്  മാളിന് വാങ്ങിയത് !.............. വലിയ  കാര്യത്തിൽ  വാങ്ങിയതാരുന്നു !!"

കല്യാണം കഴിഞ്ഞു  അവളെ  അവൻ ആ വലിയ  നഗരത്തിലേക്കു കൊണ്ട് വന്നിട്ട്  കുറച്ചു ദിവസങ്ങളെ  ആയിട്ടുള്ളു, പുതിയ  ജോലി, പുതിയ രാജ്യം, വിസ , ഇതെല്ലാം അവളെ  അവന്റെ  അടുത്ത്  എത്തിക്കാൻ  കുറച്ചു  വൈകിച്ചു!

എന്തായാലും ഇപ്പോൾ  രണ്ടാളും കൂടി  ഒരു  ഷോപ്പിങ്  കഴിഞ്ഞു  വരികയാണ്. സിറ്റി  സെന്ററിൽ നിന്ന്  അവരെയും  കൊണ്ട്  ടാക്സി കാർ  ട്രാഫിക് കുരുക്കുകളെ  ഭേദിച്ചുകൊണ്ട് ഓടി  കൊണ്ടിരുന്നു.

ഇവിടെ  ഞാൻ  അതായത്  കഥാകാരൻ ഒരു കടുംകൈ ചെയ്യാൻ  പോവുകയാണ്. ഞാൻ  ഈ കഥ  രണ്ടായി  പിരിക്കാൻ   പോവുകയാണ്  ! ഒരു  പുഴ  രണ്ടായി പിരിഞ്ഞു ഒഴുകുന്നത്  പോലെ ഈ കഥയും  രണ്ടായി  പിരിഞ്ഞു ഒഴുകാൻ  പോവുകയാണ് ...

കഥയുടെ ഒന്നാം കൈവഴി

കാറിൽ വെച്ചും, ഭക്ഷണം കഴിക്കുമ്പോഴും, തിരിച്ചു ഫ്ലാറ്റിൽ വന്നപ്പോഴും അവർ രണ്ടു  പേരും  അവരവരുടെ ചിന്തകളിൽ മുഴുകിയിരുന്നു. അവരുടെ  ഇടയിൽ  കട്ട  പിടിച്ചു  തുടങ്ങിയ മൗനത്തിന്റെ മഞ്ഞു പാളികളെ അവർ  രണ്ടു പേരും തിരിച്ചറിഞ്ഞിരുന്നില്ല.

ഉറങ്ങാൻ കിടക്കുമ്പോഴും പിന്നീട് അവൻ ഉറക്കത്തിന്റെ മായിക ലോകത്തിൽ അലിയുന്നത് വരെയും  അവന്റെ മനസ്  ഒന്ന്  മാത്രം   മന്ദ്രിച്ചു കൊണ്ടിരുന്നു

"വളരെ  നല്ല  ഷൂസ്  ആയിരുന്നു അത്‌ ......................മുന്തിയതും "

പിറ്റേന്ന് ഓഫീസ്  തിരക്കുകളുടെ ഇടയിലും അവനിൽ  'ഷൂസ് ' ഇടക്ക്  ഇടക്ക്  പൊന്തി  വന്നു  കൊണ്ടിരുന്നു. ലഞ്ച് ബ്രേക്ക് വരെ  അവന്  അവളെ  ഫോൺ വിളിക്കാൻ സമയം കിട്ടിയില്ല; വേണമെന്നുണ്ടങ്കിൽ അവൾക്കിങ്ങോട്ടും വിളിക്കാമല്ലോ എന്ന ചിന്തയും  അവനിൽ ഉണ്ടായിരുന്നു  .

എന്തായാലും ചോറ്  കഴിക്കുന്നതിന് മുന്നേ  അവളെ   അവൻ   വിളിച്ചു; ബിസി ടോൺ ആയിരുന്നു  മറുപടി. 

"അവളുടെ  അച്ഛനെയോ  ചേച്ചിയെയോ  മറ്റോ  വിളിക്കുകയായിരിക്കും . മിക്കവാറും ഷൂസ്  ആവും വിഷയം "

അവൻ ലഞ്ചു ബോക്സ് തുറന്നു . മോര് കറിയും ക്യാബേജ് തോരനും. എന്തോ  അവന്  വല്ലാത്ത  ദേഷ്യം  വന്നു. ആവുന്നതും വേഗം  ചോറ്  വാരി തിന്ന്  പാത്രം കഴുകി അവൻ അവന്റെ ടേബിളിൽ  ചെന്ന്  ഇരുന്നു. കുറച്ചു  നേരം അതും ഇതും നോക്കിയതിന് ശേഷം വീണ്ടും  മൊബൈൽ എടുത്തു  അവളെ വിളിച്ചു ;ഇപ്പോഴും മറുപടി ബിസി  ടോൺ  തന്നെ !ഇപ്രാവശ്യം വിളി  അവളോട്‌  സംസാരിക്കാൻ വേണ്ടി  അയിരുന്നില്ല മറിച് മൊബൈൽ ബിസി  ആണോന്ന് അറിയാൻ  ആയിരുന്നു ! എന്തായാലും മൊബൈൽ ബിസി ആയിരുന്നു താനും. ആ ബിസി  ടോൺ  അവന്റെ തലക്ക് അകത്തു  ഏതോ  തേനീച്ച കൂട് ഇളക്കി വിട്ടു. മൊബൈൽ മേശമേലേക്ക് വലിച്ചു  ഒരേറു  കൊടുത്തു കൊണ്ട് അവൻ  ചിന്തിച്ചു.

"അവൾക്കു  എന്നോട്  സംസാരിക്കാൻ  ഒന്നും  ഇല്ല. ഏതു സമയവും അവളുടെ വീട്ടുകാരെ കുറിച്ചാണ് ചിന്ത !എങ്ങനെയാണ് പിന്നെ  ഞാൻ  വാങ്ങി കൊടുക്കുന്നത് ഇഷ്ട്ടം ആവുക".

അവന്റെ വിചാരധാരയെ കീറി  മുറിച്ചു കൊണ്ട്  അക്കൗണ്ട്സ്  ഡിപ്പാർട്മെന്റിലെ സുന്ദരി കടന്നു പോയി. കാറ്റു കരിയില കൂട്ടത്തെ  എന്നോണം അവന്റെ ചിന്തകളും അവളുടെ പിറകെ  പോയി

" ഏന്ദു വൃത്തിയുണ്ട് ഇവളെ  കാണാൻ  പെണ്ണുങ്ങൾ  ആയാൽ  ഇങ്ങനെ  വേണം. നല്ല മോഡേൺ ആയ  ഡ്രസിങ്, മുടി  മുകളിലേക്കു കെട്ടി വെച്ചിരിക്കുന്നു . വളരെ  സ്വമ്യമായ ചിരി ആരായാലും നോക്കി ഇരുന്നു  പോവും.അവളോ  എല്ലാം കൊണ്ടും പഴഞ്ചൻ സ്വഭാവം. പെൺകുട്ടികൾ ആയാൽ കുറച്ചു  മോടിയായി ഒക്കെ നടക്കില്ലേ ഇത് അങ്ങനെ  ഒന്നും  ഇല്ല. ജാംബവാൻന്റെ കാലത്തെ  ഒരു  ചുരിദാറും അവളും. എന്നാൽ പോട്ടെ  ഇപ്പൊ ഞാൻ പറയുന്നത് കേട്ട്  ഒന്ന്  നന്നായി  നടന്നു കൂടെ.... ""

അപ്പോഴാണ് അവൻ അക്കൗണ്ടന്റ് സുന്ദരിയുടെ  ഷൂ  ശ്രെധിച്ചത് ഇന്നലെ അവൻ  വാങ്ങിയ  പോലെ ഉള്ള  ഷൂ  ഹൈ ഹീൽ  മുൻഭാഗം കൂർത്ത ചുവന്ന  ഷൂ...
പിന്നെ  താമസിച്ചില്ല മൊബൈൽ എടുത്തു  വിളിച്ചു ഇപ്രാവശ്യം ബിസി ടോൺ അല്ല.

"ചോറു ഉണ്ടോ?" അവൻ ചോദിച്ചു

"ഇല്ല "

"അതെന്ദേ! "

"ഇപ്പോഴാ പണി ഒന്ന് ഒതുങ്ങിയേ !!"

"മ്മ്മ്...  "

"ഏട്ടൻ കഴിച്ചോ ?"

"മ്മ്മ്.... "

"പിന്നെ എന്താ ?"

"ശരി എന്നാ ഞാൻ പിന്നെ വിളിക്കാം ബ്രേക്ക്  ടൈം കഴിഞ്ഞു "

"മ്മ്മ്... ശരി "

രണ്ടു പേര് മാത്രം ഉള്ള ഫ്ലാറ്റിൽ ഏന്ദു  പണി ? വേറാർക്കും ഇല്ലാത്ത അത്ര പണി 
ഒരു കാട്ടു കുതിരയെ പോലെ  അവന്റെ  മനസ് കുതിച്ചു ഓടാൻ തുടങ്ങുകയായിരുന്നു. അതിനെ കടിഞ്ഞാൺ  ഇട്ടു കൊണ്ട് മേശ മുകളിലെ  ലാൻഡ് ഫോൺ ശബ്ദിച്ചു.

വൈകിട്ടു തിരിച്ചു എത്തിയ അവന്റെ മുന്നിൽ  ചായയും  പലഹാരവും കൊണ്ട്  വെച്ചു അവളും അടുത്ത്  ഇരുന്നു  ചായ  കുടിക്കാൻ  തുടങ്ങി.

"ഞാൻ  രണ്ടു  മൂന്ന് തവണ വിളിച്ചിരുന്നു "

"ആണോ  ഞാൻ  കണ്ടില്ലല്ലോ !!"

"മ്മ്മ്...... "

ചായ കുടിച്ച കപ്പുകളും പലഹാര പാത്രവുമായി അവൾ  അടുക്കളയിലേക്കു  പോയി.  അവൻ  ലാപ്ടോപ് എടുത്തു  തുറന്നു. സോഷ്യൽ മീഡിയയിലൂടെ പറന്ന് നടന്നു  അവസാനം  യൂട്യൂബിൽ  അവൻ  ലാൻഡ് ചെയ്ദു.ഏതോ  ഒരു  കൊറിയൻ  സിനിമ  കാണാൻ  തുടങ്ങി.

കുറച്ചു സമയത്തിന് ശേഷം അവൾ അടുക്കളയിൽ നിന്നു  വന്നു  ചോദിച്ചു

"അത്താഴത്തിന് എന്താണ്  വേണ്ടേ "

ഒരു  അനക്കവും  കാണാത്തത് കൊണ്ട്  അവൾ  അടുത്ത്  ചെന്ന്  ഒന്ന് കൂടെ  ചോദിച്ചു

"രാത്രി  ചോറാണോ  വേണ്ടത് ?'

"മ്മ്മ്മ്... "

അടുക്കളയിലേക്ക് മടങ്ങി പോവുന്ന  അവളെ  നോക്കി  അവൻ  ആലോചിച്ചു

"ചോറായാലും  ചാറായാലും  ഉണ്ടാക്കുന്നത്  നീ  അല്ലേ !!"

അത്താഴം കഴിഞ്ഞു പാത്രങ്ങൾ എല്ലാം  കഴുകി അവള് വന്നു കിടക്കാൻ  നോക്കിയപ്പോഴേക്കും അവൻ ഉറങ്ങിയിരുന്നു.  ലൈറ്റ കെടുത്തി അവള്  കെടന്നു ; കുറച്ചു നേരം  തിരിഞ്ഞും  മറിഞ്ഞും  കിടന്നിട്ട്  അവളും ഉറങ്ങി പോയി .

അപ്പോഴും  ഇരുളടഞ്ഞ  വഴികളിലൂടെ അവന്റെ മനസ് ഒറ്റക്ക് തപ്പി  തടഞ്ഞു നടക്കുകയായിരുന്നു .. 

തെറ്റിദ്ധാരണകളുടെ,അതൃപ്തിയുടെ , പുച്ഛത്തിന്റെ..... ...
.................വെളിനിലങ്ങളിലൂടെ....

കഥയുടെ രണ്ടാമത്തെ കൈവഴി

കണ്ണുകൾ തുടച്ചു പുതിയ ഷൂസ് മാറ്റി  പഴയത് ഇടുന്ന അവളുടെ അടുത്തേക്ക്  ചേർന്നു ഇരുന്നു അവൻ മന്ദ്രിച്ചു

"എന്നാലും നല്ല ഷൂ ആരുന്നു, അടിപൊളി  ബ്രാൻഡും "

ഒരു ചെറു പുഞ്ചിരിയോടെ അവൾ അവനോടു  ചാഞ്ഞിരുന്നു .
"സാരമില്ല "അവൻ തുടർന്നു "മഴവില്ലു  തെളിഞ്ഞ പോലെ ഉണ്ട് ആ ചിരി"
കണ്ണീരിനൊപ്പം നിറഞ്ഞ നാണം അവളുടെ  മുഖം മഞ്ഞു തുള്ളികൾ നിറഞ്ഞു കുമ്പിട്ടു നിക്കുന്ന ഒരു  നടൻ റോസാ പൂ  പോലെ തോന്നിച്ചു അവന്.

"എന്നാൽ നിനക്ക് അപ്പോൾ തന്നെ പറയാരുനില്ലേ ?നമുക്ക്  വേറെ വാങാമരുനല്ലോ !!"

"എനിക്ക് ഇത് വരെ ആരും ഇങ്ങനെ ഒന്നും  വാങ്ങി തന്നിട്ടില്ല ;അത് കൊണ്ട് വിഷമം  ആവുമോന്....... "

പകുതിക്കു  മുറിഞ്ഞ അവളുടെ വാക്കുകൾ  അവന്റെ പൊട്ടിചിരിയിൽ മുങ്ങി പോയി

"അത് തന്നെയാ എന്റെയും  പ്രശ്നം  ഞങ്ങൾ രണ്ടു ആൺ പിള്ളേര്  ആണ്,  വീട്ടിൽ  പെണ്ണ് എന്ന് പറയാൻ  അമ്മ മാത്രേ  ഉള്ളു . ആ അമ്മ ആണേൽ സാരിന്ന്  ഇതു  വരെ മാക്സില്  പോലും  എത്തിയിട്ടില്ല ... ഒരു പെങ്ങള് വേണമെന്ന്  ഒരു പാട്  ആഗ്രഹം ഉണ്ടാരുന്നു ! മ്മ്മ്മ്‌....... അത് കൊണ്ട്  പെൺപിള്ളേർക്ക്  വേണ്ട സാധനങ്ങൾ ഒന്നും  വാങ്ങി  പരിചയം  ഇല്ല  "


അതിനും  മറുപടിയായി മറ്റൊരു  മഴവില്ല് തീർത്തു  അവൾ .

"അത് പോട്ടെ  എന്താ നമ്മൾ കഴിക്ക ?"

"പെട്ടെന്നു പോന്നോണ്ട് ഒന്നും ആക്കിയില്ല "

"പിസാ ആയാലോ ?"

മറുപടി വീണ്ടും  മഴവില്ല് .

ഉറങ്ങാൻ കിടന്നപ്പോൾ അവൻ  വീണ്ടും  അവളോട്‌ ചേർന്നു കിടന്നു  പറഞ്ഞു

"അത് നല്ല ഷൂ ആയിരുന്നു  അല്ലേ ?"
വളരെ പതിയെ അവൾ പറഞ്ഞു

"അതെ വളരെ നല്ലതായിരുന്നു, നാളെ രാവിലെ ആവട്ടെ എന്റെ കാൽപാദം ശകലം കണ്ടിച്ചു കളയാം !!"

അത് കേട്ടതും പൊട്ടി ചിരിച്ചു കൊണ്ട് അവൻ അവളെ തന്നിലേക്കു വാരി എടുത്തു "അപ്പോൾ എന്റെ കള്ളിക്കും വർത്താനം പറയാൻ അറിയാം "

പിറ്റേന്ന് ഓഫീസ്  തിരക്കുകളുടെ ഇടയിലും 'ഷൂസ് 'ഇടക്ക്  ഇടക്ക്  പൊന്തി  വന്നു  കൊണ്ടിരുന്നു. അപ്പോഴെല്ലാം അവൾ  തീർത്ത മഴവില്ല് അവന്റെ  ചുണ്ടുകളിലും വിടർന്നു. ലഞ്ച്  ബ്രേക്ക്  വരെ  അവന്  അവളെ  ഫോൺ വിളിക്കാൻ സമയം  കിട്ടിയില്ല.

എന്തായാലും ചോറ്  കഴിക്കുന്നതിന് മുന്നേ  അവളെ   അവൻ   വിളിച്ചു;ബിസി ടോൺ ആരുന്നു  മറുപടി. അവളുടെ  അച്ഛനെയോ  ചേച്ചിയെയോ  മറ്റോ  വിളിക്കുവാരിക്കും മിക്കവാറും ഷൂസ്  ആവും വിഷയം, അത് എവിടെ കൊണ്ട് പറഞ്ഞു നിർത്തി കാണും എന്നു  ആലോചിച്ചപ്പോൾ വീണ്ടും അവന്റെ മുഖത്തും മഴവില്ല് വിരിഞ്ഞു  .

അവൻ ലഞ്ചു ബോക്സ് തുറന്നു. മോര് കറിയും ക്യാബേജ് തോരനും. ഷൂ വാങ്ങാൻ പോയി സാധനങ്ങൾ ഒന്നും വാങ്ങിയില്ല അവൻ  ഓർത്തു പാവം അവള് ഇതേലും ഒപ്പിച്ചല്ലോ പെണ്ണ് ആള് കൊള്ളാം എന്തോ  അവന്  സന്തോഷവും സങ്കടവും ഒന്നിച്ചു വന്നു.

പാത്രം കഴുകി അവൻ അവന്റെ ടേബിളിൽ  ചെന്ന്  ഇരുന്നപ്പോൾ മനസിൽ ഉറപ്പിച്ചു ഇന്ന് പച്ചക്കറിയും അവശ്യസാധനങ്ങളും വാങ്ങണം. അപ്പോഴാണ് അവൻ ഓർത്തത് അവൾക്കു എന്താണ് ഇഷ്ടം എന്ന് ഇതു  വരെ ചോദിച്ചില്ല മീൻ, ചിക്കൻ പച്ചക്കറി.........

അവൻ  മൊബൈൽ എടുത്തു  അവളെ വീണ്ടും  വിളിച്ചു ;ഇപ്പോഴും മറുപടി ബിസി  ടോൺ  തന്നെ ! അവൻ കുറച്ചു അത്ഭുതത്തോടെ ആലോചിച്ചു  തന്നോട്  കാച്ചി കുറുക്കി മറുപടി പറയുന്ന  ഇവൾ  ഇത്രേം നേരം ആരെ ആണാവോ  കൊല്ലുന്നതു , അങ്ങനെ  ആവാൻ വഴി  ഇല്ല  വീണ്ടും  ആരെങ്കിലും  വിളിച്ചു  കാണും.

അവന്റെ വിചാരധാരയെ കീറി  മുറിച്ചു  അക്കൗണ്ട്സ്  ഡിപ്പാർട്മെന്റിലെ സുന്ദരി കടന്നു പോയി. കാറ്റു കരിയില കൂട്ടത്തെ  എന്നോണം അവന്റെ ചിന്തകളും അവളുടെ പിറകെ  പോയി

" ഈ പെൺപിള്ളേരെ ഒക്കെ  കണ്ടാണ്  ഞാൻ  അവൾക്ക് ആ  ഷൂ വാങ്ങിയേ! എന്തായാലും അവള് പറഞ്ഞ പോലെ കാല്‌ മുറിക്കേണ്ടി വരുമാരുന്നു."

അപ്പോഴാണ് അവൻ  അവളുടെ ഷൂ  ശ്രെധിച്ചത് ഇന്നലെ അവൻ  വാങ്ങിയ  പോലെ ഉള്ള  ഷൂ  ഹൈ ഹീൽ  മുൻഭാഗം കൂർത്ത ചുവന്ന  ഷൂ...

പിന്നെ താമസിച്ചില്ല മൊബൈൽ എടുത്തു  വിളിച്ചു ഇപ്രാവശ്യം  ബിസി ടോൺ അല്ല 

"ഹെലോ ദേ ഞങ്ങളുടെ അക്കൗണ്ട്സ് ഡിപ്പാർട്മെന്റിലെ ഒരു  സുന്ദരി ഇന്നലെ  ഞാൻ  വാങ്ങിയ പോലെ ഉള്ള ഷൂ  ഇട്ടോണ്ട്  പോണു "

"മ്മ്മ്...

"ഏന്ദു മ്മ്മ്... എന്ത് ഭംഗിയാണെന്നോ ?"

"ആണോ എന്നാൽ  ഇത്  കൂടെ  പോവുമ്പോൾ എടുക്കാരുന്നില്ലേ ??"

അവളുടെ ദേഷ്യം കേട്ട്  അവൻ പൊട്ടി ചരിക്കാൻ തുടങ്ങി.

"ഷൂ മാത്രം  അല്ല  അവളുടെ  ഡ്രെസ്സ്, മുടി  എല്ലാം  സൂപ്പറാ "

"ഞാൻ  നിക്കണോ പോണൊ ?"

"ഹാഹാഹാ.. എന്തൊക്കെ ചെയ്‌താലും  അവൾക്കൊന്നും  ഇല്ലാത്ത സൗന്ദര്യം അല്ലേ  എന്റെ കുഞ്ഞി പെണ്ണിന്............. ദാമ്പത്യം സൗന്ദര്യ മൽത്സരം അല്ലാലോ പെണ്ണേ!! 

"ഹമ്മ്... ഡൈലൗഗ് ഒക്കെ  കൊള്ളാം "

"അതൊക്കെ അവിടെ  നിക്കട്ടെ ചോറു  ഉണ്ടോ "

"ഇല്ല "

"അതെന്ദാ ?"

"ഇപ്പോഴാ പണി  ഒതുങ്ങിയേ അതാ "

"മൊത്തം പണിയും തീർതേക്കരുത് പിന്നെ പണി  ഇല്ലാണ്ടെ  ബോർ ആവും "

അവന്റെ ചിരിയിൽ അവളും കൂടി

"ഏട്ടൻ  കഴിച്ചോ ?"

"മ്മ്മ് "

"പിന്നെ എന്താ ?"

"പിന്നെ ഒത്തിരി ഉണ്ട് അത് ഞാൻ വന്നിട്ട് പറയാം ഇപ്പൊ എന്റെ ബ്രേക്ക് ടൈം കഴിഞ്ഞു. നീ  എന്തെങ്കിലും കഴിക്കാൻ നോക്ക് വേഗം"

"മ്മ്മ്  ശരി  എന്നാ "

അവള് തനിച്ചു ആ  ഫ്ലാറ്റിൽ പാവം എന്തായാലും ഈ  പണികൾ ഒക്കെ ഉള്ളത് നന്നായി. പറ്റുമെങ്കിൽ ഇന്ന് കുറച്ചു  നേരത്തെ  ഇറങ്ങണം എന്നിട്ട്.....

ഒരു മാന്ദ്രിക കുതിരയെ പോലെ  അവന്റെ മനസ് കുതിച്ചു ഓടാൻ തുടങ്ങുകയായിരുന്നു അതിനെ കടിഞ്ഞാൺ  ഇട്ടു കൊണ്ട് ലാൻഡ്  ഫോൺ  ശബ്ദിച്ചു

വൈകിട്ടു  തിരിച്ചു എത്തിയ അവന്റെ മുന്നിൽ  ചായയും  പലഹാരവും കൊണ്ട്  വെച്ചു അവളും അടുത്ത്  ഇരുന്നു  ചായ  കുടിക്കാൻ  തുടങ്ങി.

"ഞാൻ  രണ്ടു  മൂന്ന് തവണ വിളിച്ചിരുന്നു "

"ആണോ  ഞാൻ  കണ്ടില്ലല്ലോ "

"മ്മ്മ്...... നീ  കാണൂല ഇതെല്ലാം ഉണ്ടാക്കുന്ന തെരക്കിലാവും "

"കുറച്ചു  ബ്രഡ്, പഴം, കടലപ്പൊടി ഒക്കെ  ഇരുന്നിരുന്നു  അതു കൊണ്ട് ഒപ്പിച്ചതാ എന്താ കൊള്ളാവോ ?"

"തീരെ കൊള്ളില്ല അത് കൊണ്ട് മോൾ തിന്നണ്ട  അതും ഈ  പാവം ഏട്ടൻ തിന്നോളം "

"അയ്യടാ !!"

അവന്റെ വാക്കുകളും ഭാവപ്രകടനവും ആസ്വദിച്ച് കൊണ്ട് അവള് പറഞ്ഞു.

ചായ കുടിച്ച കപ്പുകളും പലഹാര പാത്രവുമായി അവൾ  അടുക്കളയിലേക്കു  പോയി.  അവൻ  ലാപ്ടോപ് എടുത്തു  തുറന്നു. സോഷ്യൽ മീഡിയയിലൂടെ പറന്ന് നടന്നു  അവസാനം  യൂട്യൂബിൽ  അവൻ  ലാൻഡ് ചെയ്ദു.ഏതോ  ഒരു  കൊറിയൻ  സിനിമ  കാണാൻ  തുടങ്ങി.
അവൾ അടുക്കളയിൽ നിന്നു  വന്നു  ചോദിച്ചു

"അത്താഴത്തിന് എന്താണ്  വേണ്ടേ "

ഒരു  അനക്കവും  കാണാത്തത് കൊണ്ട്  അവൾ  അടുത്ത്  ചെന്ന്  ഒന്ന് കൂടെ  ചോദിച്ചു

"രാത്രി  ചോറാണോ  വേണ്ടത് ?'

അവൻ അവളെ പിടിച്ചു അടുത്ത് ഇരുത്തി പറഞ്ഞു 
"നല്ല  മൂവിയാ "

അവൾ സ്‌ക്രീനിൽ എത്തി നോക്കിയിട്ട് ചോദിച്ചു

"ഏട്ടൻ സിനിമ കാണുവാനോ അതോ subtitle വയ്ക്കയാണോ "

"നീ  ആള് കൊള്ളാലോ  ഞാൻ subtitle വായ്ച്ചോണ്ടു സിനിമ കാണുവാ "

"എന്നാൽ എനിക്ക് ഇതിനു രണ്ടിനും സമയം ഇല്ല ഇത് പറ ചോറാണോ അത്താഴത്തിന്  വേണ്ടേ? "

"ചിക്കൻ ബിരിയാണി,,മട്ടൻ ബിരിയാണി  അങ്ങനെ  ഒന്നും  ഇല്ലേ  മെനുവിൽ ??"

"ഇല്ല  ചോറും  ചപ്പാത്തി മാത്രേ ഉള്ളു !!"

"നീ  പോയി  എന്ദെലും ഒക്കെ  ഉണ്ടാക്ക് എന്തായാലും എനിക്ക്  ഒക്കയാ "

അത്താഴം കഴിഞ്ഞു പാത്രങ്ങൾ എല്ലാം  കഴുകി അവള് വന്നു കിടക്കാൻ  നോക്കുമ്പോൾ കണ്ടത് കട്ടിലിൽ ചാഞ്ഞിരുന്നു ഉറങ്ങുന്ന അവനെ ആയിരുന്നു. നെഞ്ചത്തിരുന്ന ബുക്ക് മടക്കി വെച്ചു . അവനോട് ശരിക്ക്‌ കിടക്കാൻ പറഞ് ലൈറ്റ്  കെടുത്തി അവള് കിടന്നു  അവളെ മുറുകി പുണർന്ന് അവൻ ഉറക്കം തുടർന്നു.അവളും അവനോടൊപ്പം സ്വാപനങ്ങളുടെ ലോകത്തിലേക്ക് യാത്ര ആയി....

പുഞ്ചിരിയുടെ,കൊച്ചു വർത്തമാനങ്ങളുടെ., ശാന്തിയുടെ നിലാ വെളിച്ചം ചിതറി  വീണ  വിള നിലങ്ങളിലൂടെ......

തുരുത്തു

ഞാൻ  വീണ്ടും വന്നു  കഥാകാരൻ നിങ്ങളെ  ഞാൻ വീണ്ടും അതേ തുരുത്തിലേക്ക് കൊണ്ട് പോവുകയാണ് ;നമ്മുടെ കഥ രണ്ടായി പിരിഞ്ഞു ഒഴുകി ഉണ്ടായ തുരുത്തിൽ .

ഇവിടെ  വെച്ചു  ഞാൻ  കഥാകാരൻ  തുലിക നിങ്ങൾക്ക്  തരികയാണ്.. ഇനി ഈ  കഥ  എഴുതുന്നത് നിങ്ങളാണ്...

ഒരു നീണ്ട ദാമ്പത്യത്തിന്റെ കഥ!!

Wednesday, 20 July 2016

ക്രൂശിതം നാടകാന്ദ്യം

"ഡാ  ഇനി ഇപ്പൊ  ഏന്ദു ചെയും ?ഇത്  വരെ  യേശു  വന്നില്ല ! "

"ടെൻഷൻ  ആയിട്ടു  പാടില്ല  ആ  അന്റോയോട്  നൂറു  തവണ  പറഞ്ഞതാ  അടിക്കണ്ട ന്, ഇപ്പൊ  അന്തവും ഇല്ല ആദിയും ഇല്ല !ഇനി  ഏന്ദു  ചെയും"

"അവസാനത്തെ സീൻ  ആരുന്നു  നമ്മുടെ  പഞ്ച്  സീൻ, അതിൽ  യേശു  ഇല്ലാണ്ടെ എങ്ങനെയാ ?"

"നമുക്ക്  സീൻ  ഒന്ന്  മാറ്റിയാലോ ? ഈ  ലോകത്തിന്റെ  ഇപ്പോഴത്തെ  അവസ്ഥ  കണ്ടു  കുരിശിൽ കിടക്കുന്ന  യേശു  പിതാവിനോട്  പറയുന്ന  സീൻ !"

"നീ  എന്നെ  കൊണ്ട്  സംസ്കൃതം പറയിക്കരുത്, ഏന്ദു  മെനകെട്ടിട്ടാ  അത്  പോലെ ഒരു  ക്ലൈമാക്സ്   കൊണ്ടുവന്നേയ് !!"

"ശോ  ഒരു  എത്തും  പിടിയും  കിട്ടുനില്ല, എല്ലാരും  തകർത്തു  ചെയ്യാ എന്നിട്ട്  അവസാനം..... "

ഗ്രീൻ റൂമിലെ ടെൻഷൻ  മുറുകി  വരുന്നത്  അറിയാതെ സ്റ്റേജിൽ  കഥാപാത്രങ്ങൾ  അഭിനയിച്ചു  തകർക്കയാണ്.കോളേജ്  ഫെസ്റ്റിവൽ  രംഗത്തു  മാത്രം  കാണാൻ  കഴിയുന്ന  എനർജി;സ്റ്റേജിലും  സ്റ്റേജിനു  പുറത്തും പരന്നൊഴുകി  !

ഗ്രീൻ  റൂമിൽ  നമ്മുടെ  മൂവർ  സംഘം

"അങ്ങനെ  ആ സീനും   കഴിഞ്ഞു  കർത്താവേ !"ഒന്നാമൻ  നെഞ്ഞത്തു കൈ  വെച്ചു.

"ഇനി  കർത്താവിനെ  തന്നെ  വിളിക്കേണ്ടി വരും ' രണ്ടാമൻ  ഒരു  ദീർഘ നിശ്വാസം വിട്ടു.

തലങ്ങും  വിലങ്ങും  തല ചൊറിഞ്ഞു കൊണ്ട് നടന്ന മൂന്നാമൻ  പെട്ടന്ന് നിന്നു..

'നാണു ഏട്ടൻ "

കാറും കോളും നിറഞ്ഞ മാനത്തു വെള്ളിടി  വെട്ടി.

"നമ്മുടെ ക്യാന്റീനിൽ ഒക്കെ  കാണാറുള്ള നാണു ഏട്ടൻ, മുടി ഒക്കെ നീട്ടി മെലിഞ്ഞ പുള്ളിക്ക് make up വേണ്ടി വരില്ല പിന്നെ  പ്രശനം വയർ  ആണ്  അത്‌ നമ്മുക്ക്  ശരി  ആക്കാം നിങ്ങൾ  വാ " എന്നും പറഞ്ഞു യുദ്ധഭൂമിയിലേക്ക്‌ ചാടി ഓടുന്ന മൂന്നാമന്റെ പുറകെ  കുറച്ചു  അമ്പരപ്പോടെ ഒന്നാമനും രണ്ടാമനും

കുറച്ചു  സമയത്തെ തെരച്ചിലിൽ നാണു ഏട്ടനെ  കണ്ടെത്തി .

"നാണു  ഏട്ടൻ  ഞങ്ങളെ  ഒന്ന്  സഹായിക്കണം. ഞങ്ങടെ  നാടകത്തിൽ ഒരുത്തനു സുഖം  ഇല്ല  നാണു ഏട്ടൻ അവന്റെ ഭാഗം ചെയ്യണം, കുറച്ചേ ഉള്ളു "

"എന്താ മക്കള് കഴിച്ചേ ?"പൊട്ടിച്ചിരിച്ചു കൊണ്ട് നാണു  ഏട്ടൻ "അതോ പിരി വെട്ടി പോയോ മൂന്നിനും ?"

പഠിച്ച പതിനെട്ടു അടവുമായി നമ്മുടെ  മൂവർ സംഘം, ഒന്നിലും വീഴാതെ പുത്തൂരം ചേകവർ  നാണു.

അവസാനം മൂന്നാമൻ പൂഴിക്കടകൻ എടുത്തു

"ഹണി ബി "

അതിൽ   പുത്തൂരം ഭായ് ഫ്ലാറ്റായി.

"സാധനം ആദ്യം കിട്ടണം "

"Ok  സാധനമൊക്കെ തരാം പക്ഷെ  പരിപാടി കഴിഞ്ഞേ കഴിക്കാവൂ. "

"ഹമ്മ്.... ഞാൻ  എന്താ  വേണ്ടേ "

"നാണു  ഏട്ടൻ  യേശുവിന്റെ ഭാഗം  ആണ് ചെയ്യണ്ടത്  ; കുരിശിൽ കിടക്കുന്ന യേശു "

"മക്കളെ  അത് വേണോ ? ഞാൻ .... യേശു !!"

"ഒന്നും  പേടിക്കണ്ട നാണു ഏട്ടാ, കർട്ടൻ  പൊങ്ങുമ്പോ  ഒരേ  ഒരു  dailouge മാത്രം  പറയാ , ബാക്കി ഞങ്ങൾ ഏറ്റു "

"ന്നാലും "

"ഒന്നൂല്ല വേഗം നടന്നേ "ധൃതി പിടിച്ചു  നടന്നുകൊണ്ട് മൂവർ സംഘം മൊഴിഞ്ഞു.

" ഇവർ എന്താണ് ചെയ്യുന്നത്  എന്നു  ഇവർ  അറിയുന്നില്ല ഇവരോട് പൊറുക്കേണമേ ..."
മൂന്നാമൻ തുടർന്നു " ഇത്രയേ  ഉള്ളു simple  ആണ് ഒന്ന് പറഞ്ഞു  നോക്കിയേ "

മൂന്നാമൻ പറഞ്ഞു കൊടുത്ത dailouge പഠിക്കാൻ  കുറച്ചു സമയം എടുത്തെങ്കിലും  നാണു  ഏട്ടൻ അത്  പിള്ളേർ  പറഞ്ഞു  കൊടുത്ത  പോലെ  പറഞ്ഞു  ഒപ്പിച്ചു.

ഒന്നാമനും രണ്ടാമനും കൂടി നാണുവേട്ടനെ  യേശുവിലേക്കുള്ള പരിണാമ വീഥിയിലേക്ക്   ആനയിച്ചു.കൈത്തണ്ടയിലും  പാദങ്ങളിലും ചുവന്ന ചായം  തേച്ചു... 

മുണ്ട്  മാറ്റി തോർത്തു ആക്കി....
പിന്നെ തലയിൽ  മുൾക്കിരീടം ....
അങ്ങനെ കുമാരന്മാരുടെ സംഭവം-യേശു  റെഡി ...

അപ്പോഴും ഒന്നിനും വഴങ്ങാതെ തെറിച്ചു  നിന്ന് നാണു ഏട്ടന്റെ ഉണ്ണി കുമ്പ പെട്ടന്ന് ഉണ്ടായ വിപ്ലവത്തിൽ ശക്‌തമായി തന്നെ പ്രതിഷേധിച്ചു !!

മൂന്നാമൻ നാണുവേട്ടന്റെ അടുത്തോട്ടു മാറി  നിന്നു പറഞ്ഞു "നാണു  ഏട്ടാ ഇനി ഒരു  കാര്യം മാത്രം ശ്രെദ്ധിച്ചാൽ മതി വയർ ഒന്ന്  ചോട്ടിച്ചു പിടിക്കണം അകപാടെ 2 മിനിറ്റ്ത്തെ  കാര്യമേ ഉള്ളു അപ്പോഴേക്കും  ഞങ്ങൾ കർട്ടൻ ഇട്ടോളാം "

അങ്ങനെ നാണു യേശു തട്ടിലേക്ക്.....

സ്റ്റേജിന്റെ നടുക്കായി കുരിശ്...  അതിലേക്ക്  നാണു ഏട്ടൻ എന്ന യേശു ബന്ധിതൻ ആയി. കൈയും കാലും കുരിശിലേക്കു  വലിച്ചു  കെട്ടി ; കുരിശു  പൊക്കി  നിർത്തി .മൈക്ക് കൃത്യമായി നാണു ഏട്ടന്റെ മുഖത്തിന്റെ അടുത്തേക്ക് നീക്കി ഇട്ടു ...  ബാക്കി  കഥാപാത്രങ്ങൾ കുരിശിനു മുന്നിൽനിരന്നു.

മൂന്നാമൻ  കുരിശിന്റെ അടുത്തോട്ടു മാറി  നിന്നു ഓർമിപ്പിച്ചു "നാണുവേട്ടാ വയർ  ഒന്ന്  ചൊട്ടിച്ചു പിടിക്കാൻ മറക്കണ്ട "

" എല്ലാം റെഡി  ok ??
"Ok"മൂന്നാമൻ വിളിച്ചു പറഞ്ഞു
കർട്ടൻ പൊങ്ങി
ക്രൂശിതനായ  ദേവപുത്രൻ....
സദസ് നിശബ്ദം....

പെട്ടന്ന്  മൂന്നാമൻ പറഞ്ഞത്  ഓർത്ത നാണുവേട്ടൻ  തന്റെ വയർ  ഉള്ളിലേക്ക്  ചോട്ടിച്ചതും  അരക്കു കെട്ടിയിരുന്ന  തോർത്തു മുണ്ടു  അഴിഞ്ഞു  താഴേക്ക്‌  വീണതും  ഒന്നിച്ചു  കഴിഞ്ഞു. കൈകാലുകൾ പിടിച്ചു  കെട്ടിയിട്ട  നാണു യേശു  കുരിശിൽ  കിടന്നു  പിടഞ്ഞു.

"ഡാ  നായിന്റെ മക്കളെ  ഇതിനൊരു ന്നോടാ  എന്നെ  ഇവിടെ കൊണ്ട് വന്നു  കെട്ടിയിട്ടത്.... ' പിന്നെ ആ നാണു  യേശു വിളിച്ചു  പറഞ്ഞത്  അരാമിയാ ആണോ  സംസ്‌കൃതം ആണോ  എന്നു  വ്യക്തം  അല്ലാ. 

ഒരു  സെക്കൻഡ് നിശ്ശബ്ദതക്കു ശേഷം  ഉരുൾ പൊട്ടൽ  പോലെ സദസ്  മുഴുവൻ  ആർത്തു  ചിരിക്കാൻ  തുടങ്ങി... 

അതിന് മുൻപൊന്നും അവർ  ആരും കണ്ടിരുന്നില്ല  ആയിഷ  ജെട്ടി ഇട്ടു  ക്രൂശിതനായ ഒരു  യേശുവിനെ.. അവരാരും  കേട്ടിരുന്നില്ല  ഇത്ര കടുത്ത തിരുവചനങ്ങളും...

നുറുങ്ങ്

ഈ  കഥയിൽ  യേശുവിനും നാണുവേട്ടനും  പിന്നെ  നമ്മുടെ  മൂവർ  സംഘത്തിനും  മാത്രേ  കാര്യോള്ളു .....  മതവാദികൾ....  തീവ്രവാദികൾ...... ഒരു  വാദവും ഇല്ലാതെ വെറുതെ ഭരിക്കുന്നവർ.....വെറുതെ   ഭരിക്കപ്പെടുന്നവർ.... ഇവർക്കൊന്നും തന്നെ  ഒരു  വിധത്തിലുള്ള  കാര്യവും  ഇല്ല !!അതുകൊണ്ട് ആ  ബാധകൾ ഒന്നും  ഈ വഴി  വരണ്ട....

                 ശുഭം അത്ര  തന്നെ !!!

Saturday, 9 July 2016

അകലങ്ങൾ

അകലെങ്ങളിൽ  ആയിരുന്നു  നമ്മൾ -
എന്നാൽ  ആ  അകലങ്ങളെ അറിഞ്ഞിരുന്നില്ല നമ്മൾ !
വര്ഷങ്ങൾക്കും  മാസങ്ങൾക്കും ,ദിവസങ്ങൾക്കും
ഒരേ അകലങ്ങൾ ആയിരുന്നു
അവ  എല്ലാം  നിമിഷങ്ങളായി  കൊഴിഞ്ഞിരുന്നു

വസന്തത്തിൽ വിരിഞ്ഞ പൂക്കളും
ശരത് സന്ധ്യകളിൽ  കൊഴിഞ്ഞ  പൂക്കളും
ഒരേ അകലങ്ങളിൽ  ആയിരുന്നു
അവ  നമ്മുടെ  ഇണക്കങ്ങളുടെയും 
പിണക്കങ്ങളുടെയും  അകലങ്ങളിൽ  ആയിരുന്നു 

ആകാശത്തിൻ നീലിമ   കടലിന്റെ അഗാധതയിൽ അലിഞ്ഞതും
അതേ അകലങ്ങളിൽ ആയിരുന്നു 
നിൻ  മിഴി കോണുകളിൽ വിരിഞ്ഞ സ്വപ്നങ്ങളുടെ അകലങ്ങളിൽ ആയിരുന്നു  !

തിരകൾ തീരങ്ങളെ പുൽകി ഉണർന്നത്
അതേ അകലങ്ങളിൽ  ആയിരുന്നു 
എൻ പാദമുദ്രകളെ  പിൻതുടർന്ന
നിൻ പാദങ്ങളുടെ  അകലങ്ങളിലായിരുന്നു  !

മേഘങ്ങൾ മഴയായി പെയ്‌തതും
പുഴകളായി  ഒഴുകി  കടലിൽ ചേർന്നതും
അദേ അകലങ്ങളിൽ ആയിരുന്നു
ചുമ്പന വർഷമായി നിന്നിൽ പെയ്‌തിറങ്ങിയ എൻ തപ്ത നിശ്വാസങ്ങളുടെ അകലങ്ങളിൽ  ആയിരുന്നു

ഈ  അകലങ്ങളെ എല്ലാം അകലെക്ക് മാറ്റി
നീയെൻ അരികിൽ വന്ന്  നിന്നതും
അതേ  അകലങ്ങളിൽ  ആയിരുന്നു
നമ്മുടെ സ്വപ്നങ്ങളുടെയും   ജീവിതങ്ങളുടെയും അകലങ്ങളിൽ  ആയിരുന്നു !

Friday, 8 July 2016

അഥിതി ദേവോ ഭവ

Theory

"രണ്ടെണ്ണവും  എപ്പോ  നോക്കിയാലും  മലന്നു  കേടന്നോണം . ഒരു  കാര്യം സ്വന്തമായി  ചെയ്യരുത് !ആരേലും  വീട്ടിൽ  വന്നാ  ഇങ്ങനെയാ പെരുമാറുക ?. വന്നവരോട്  സംസാരിക്ക്യ ,ചായ കുടിച്ചോ അല്ലെങ്കിൽ  ഭക്ഷണം  കഴിച്ചോന് ചോയ്ക്ക്യ ! ങേഹേ  ഒന്നും  ഇല്ല .ആദ്യം വേണ്ടത്  മനുഷ്യന്മാരായി വളരുക എന്നതാ അല്ലാണ്ടെ  കുറേ  TV കാണലും പൊസ്തകം  വായ്ക്കലും  അല്ല. " അമ്മയെ കേട്ടിട്ടു ആണോ  എന്തോ ചട്ടിയിൽ കിടന്ന്  കടുക് വീറോടെ പൊട്ടി തെറിക്കാൻ തുടങ്ങി.  ദീവസ്വാപനങ്ങളുടെ  ഭാരം  കാരണം താടിക്ക് കൈ  കൊടുത്തു  മേല്പോട്ട്  നോക്കി ഇരുന്ന  ഞാൻ ഒരു നീണ്ട  ദീർഘ  നിശ്വാസം വിട്ടു  (അല്ലാണ്ടെ  ഒന്നും  ചെയ്യാൻ  ഇല്ലല്ലോ  അമ്മമാരുടെ   theory ക്ലാസ്സിൽ )

Practical
അച്ഛൻ  സ്കൂളിലനു എത്തിയിട്ടില്ല , വല്ല  മീറ്റിംഗോ  ജാഥയോ ,ധർണ്ണയോ  കാണും.   (അത്‌  അവകാശങ്ങൾ നേടിയെടുക്കുന്ന  കാലഘട്ടം  ആരുന്നു, അവകാശങ്ങൾ നേടിയത് കൂടുതലും ധർണ്ണക്കും  ജാഥക്കും  പോവാത്തവരാരുന്നെങ്കിലും!! )  അമ്മയും  വീട്ടിൽ ഇല്ല ആരുടെയോ വീട്ടിൽ  പോയതാണ് .പിന്നെ അനിയൻ അവൻ  എവിടെയാണ് എന്ന് അവന് തന്നെ അറിഞ്ഞാ  മതിയാരുന്നു . ചുരുക്കി  പറഞ്ഞാൽ വീട്ടിൽ ഞാൻ  മാത്രം,പതിവ്  പോലെ ഒരു നോവലും ആയി കിടക്കയിൽ  മലന്നു കെടന്നു യുദ്ധം  ചെയ്യുമ്പോഴാണ്
Calling bell മുഴങ്ങിയെ. പ്രാകി കൊണ്ട്  ചെന്ന്  വാതിൽ തുറന്നു നോക്കിയപ്പോൾ  മോഹനൻ മാഷ് ;
"അച്ഛൻ ഉണ്ടോ മോനെ ?"
"ഇല്ല "
"എപ്പോ  വരും ?"
"ഇപ്പൊ  വരുവാരിക്കും "
അപ്പോഴാണ് പെട്ടന്ന്  അമ്മയുടെ  theory class ഇരുണ്ട എന്റെ  മനസിൽ വെള്ളിടിയായി  വെളിച്ചം പരത്തിയത് !!!
"മാഷ്  കേറി  ഇരിക്ക് . അച്ഛൻ ഇപ്പോ  വരുമാരിക്കും"
"അല്ലെങ്കിൽ  ഞാൻ  പിന്നെ വന്നോളാം  മോനെ "
"മാഷ്  ഇരിക്ക്  ഞാൻ  ചായ  ഇടാം. അപ്പോഴേക്കും  അച്ഛൻ  എത്തുകയും  ചെയും '
അകത്തു  കേറി  ഇരുന്ന മാഷിന്  ടീവീ  ഓൺ  ചെയ്ദു  കൊടുത്തു ഞാൻ  അടുക്കളയിലേക്കു....
വെള്ളം  അടുപ്പിൽ  വെച്ചു  ചായ പൊടി, പഞ്ചസാര, പാൽപ്പൊടി  എന്നീ  incridients  എടുത്തു  നിരത്തി  റെഡി  ആക്കി  വെച്ചു. സംഭവം കഴിഞ്ഞാൽ ഏല്ലാം തിരിച്ചു  അത്  പോലെ തന്നെ  വെക്കണം. അല്ലെങ്കിൽ അമ്മ  വന്നാൽ  അടുത്ത theory ക്ലാസ്സ്‌  അതിനാരിക്കും 
ചായ  പൊടി ഇട്ടു  തിളപ്പിച്ചു  അതിലേക്കു  പഞ്ചസാര പാൽപ്പൊടി  ഏല്ലാം ഇട്ടു .  പരസ്യത്തിൽ പറഞ്ഞ പോലെ പൊടി പോലുമില്ല കണ്ടു പിടിക്കാൻ  എന്നത് അന്വർഥമാക്കി വലിയ  കട്ടകൾ  ആയി പൊങ്ങി  കിടന്നു ഞാൻ  ഇട്ട പാൽപ്പൊടി ! നിറവും അത്ര  പോരാ ഞാൻ കൂടുതൽ പാൽ പൊടി  ഇട്ടു  ഒരു  വിധം color ആക്കി. തിളച്ച ചായ അരിപ്പയിലൂടെ  ഗ്ലാസ്സിലേക്കു  പകർന്നു  ഇട്ട പാൽപ്പൊടി പകുതിയിൽ  അധികം  അരിപ്പയിൽ!ചായയുമായി  ഞാൻ  അരങ്ങത്തേക്ക്.

Result
"അമ്മേ  മോഹനൻ  മാഷ്  വന്നിരുന്നു  കുറച്ചു  മുന്നേ ;കുറച്ചു ന്നേരം  ഇരുന്നിട്ടാ  പോയെ  "
"ഏന്ദിനാ  വന്നേ ?"
"അച്ഛനെ  കാണാൻ ആണെന്നാ  പറഞ്ഞേ,  അമ്മേ ഞാൻ  മാഷിന്  ചായ  ഇട്ടു  കൊടുത്തു " അമ്മ  കൊണ്ടുവന്ന  പപ്പ്സിനെ  ആക്രമിച്ചു  കൊണ്ട്  ഞാൻ  പറഞ്ഞു
"ആഹാ, അത്  നന്നായി അതാണ്  ഞാൻ  പറയുന്നേ  ഓരോന്നും  നമ്മൾ  ഇപ്പോഴേ  ചെയ്ദു ശീലിക്കണം."
"ങ്ങും "
"അല്ലാ  കട്ടൻ ചായ മാഷിന് ഇഷ്ട്ടം  ആരുന്നോ ?"
"കട്ടൻ ചായയോ? നല്ല ഒന്നാന്തരം പാൽ  ചായ ."
"അതിനു ഇവിടെ പാൽ ഇല്ലാരുന്നല്ലോ?"
"ഹാ  പാൽ ഇല്ലാരുന്നു അതോണ്ട് ഞാൻ  പാൽ പൊടി  ഇട്ടാ  കൊടുത്തേ, അതാണേൽ  കലങ്ങുന്നും  ഉണ്ടാരുന്നില്ല !"
"പാൽ  പൊടിയോ ?"
"അതെ  ആ  പാൽപ്പൊടി  ടിനിൽ  ഉള്ള  പാൽ  പൊടി "
"ഡാ  കുരുത്തം കെട്ടവനെ  അത്‌  പാൽ പൊടി അല്ലാരുന്നു മൈദയാ,  ഞാൻ ആ  ടിന്നിൽ ഇട്ടു  വെച്ചൂനെ ഉള്ളു !!!"

വാൽകഷ്ണം
മാഷ്  എന്നെന്നേക്കുമായി ചായ  കുടി  നിർത്തിയൊന്ന്  അറിയില്ല  എന്തായാലും എന്റെ  വീട്ടീന്ന്  പിന്നെ  ചായ കുടിച്ചിട്ടില്ല .

Thursday, 7 July 2016

ആ പെൺകുട്ടി

വോയ്‌സ് റെക്കോർഡർ അമർത്തി കൊണ്ട് അവൻ ചോദിച്ചു "എന്താണ്  വേണ്ടത് ?"
രക്ത്തം കല്ലിച്ച വിങ്ങിയ  ചുണ്ടുകൾ  നിശബ്ദമായി തുടർന്നപ്പോൾ ചുറ്റുമിരുന്ന മഹിളാ പ്രവർത്തകരെ നോക്കി കൊണ്ട് അവൻ  ആവർത്തിച്ചു "പറയൂ ടീച്ചർ നിങ്ങൾക്കു എന്താണ്  വേണ്ടത് ?ഞങ്ങൾക്ക്  ചെയ്യാൻ  പറ്റുന്നത്  എന്തായാലും  നിങ്ങൾക്ക് വേണ്ടി  ഞങ്ങൾ  ചെയ്തിരിക്കും; പേടിക്കണ്ട "
"ആടണം "കറങ്ങി കൊണ്ടിരുന്ന ഫാനിൽ കുരുങ്ങി  തെറിച്ചു അവളുടെ  ഉത്തരം "എനിക്ക് ഊഞ്ഞാൽ ആടണം, നല്ല  ആക്കത്തിൽ ഉയർന്നു  പൊങ്ങി  ഊഞ്ഞാൽ  ആടണം "
"എന്താ ? "നല്ല ഒരു സ്റ്റോറി കവർ  ചെയ്യാൻ  വേണ്ടി  വന്ന അവൻ തെല്ല്  അറച്ചു കൊണ്ട്  ചോദിച്ചു
"അപ്പനും അമ്മച്ചിയും  പേടിക്കണം  അത്‌ പോലെ  എനിക്ക്  ഊഞ്ഞാൽ  ആടണം "
നീര് വീണ കവിളുകൾ തലോടി കൊണ്ട് അവൾ  തുടർന്നു "അപ്പനും അമ്മച്ചിക്കും  ഒട്ടും ധൈര്യം  ഇല്ല വീണ് കൈയും കാലും പൊട്ടും അത്രെ !!"പൊട്ടി ചിതറി വീഴുന്ന  വള  പൊട്ടുകൾ  പോലെ  അവൾ  ചിരിക്കാൻ  തുടങ്ങി.
വോയ്‌സിസ്  റെക്കോർഡറിൽ  വിരൽ  അമർത്താൻ മുതിർന്ന  അവനോടു  അടുത്തിരുന്ന  കൗൺസിലർ മന്ദ്രിച്ചു "Give  her  time "എന്നിട്ട്  അവളോടായി അവർ  തുടർന്ന് "നമുക്ക്  പോവാം, പക്ഷെ ഇന്നലെ  എന്താണ്  സംഭവിച്ചത്  എന്നു ടീച്ചർ ആദ്യം  പറയൂ"
ചോദ്യം കേട്ടിട്ടോ കേക്കാതെയോ അവൾ  തുടർന്നു "കപ്പ  പുഴുങ്ങുന്നത് കണ്ടിട്ട് ഉണ്ടോ ? നല്ല  രസം  ആണ്.ഞങ്ങടെ  ഗ്രാമത്തിൽ ഉള്ള  എല്ലാരും  ഉണ്ടാവും ആണും പെണ്ണും പിള്ളേരും മുത്തിയും മുതുക്കന്മാരും എല്ലാരും, കുന്നിൻ മുകളിൽ  വലിയ  ഉരുളിയിൽ  ഇട്ടാണ് പുഴുങ്ങാ, ഞങ്ങൾ കുട്ടികൾക്ക്  നല്ല  രസം  ആരുന്നു..... "
തിരുവാതിര ഞാറ്റുവേല പോലെ പെയ്തിറങ്ങിയ അവളിൽ നിന്ന് വഴുതി മാറി കൊണ്ട് അവൻ  ചിന്തിച്ചു "നല്ല സ്റ്റോറി ലൈൻ ആണ് domestic violence  ഗാർഹിക പീഡനം. നല്ല പോലെ ശ്രെദ്ധിച്ചു വേണം റിപ്പോർട്ട്‌ ചെയ്യാൻ. തിരഞ്ഞെടുപ്പാണ് വരുന്നത് പോരാത്തതിന് ഇതിലെ ഗൃഹ നാഥൻ ഭരണ പക്ഷത്തിന്റെ  അറിയപ്പെടുന്ന  പ്രവർത്തകൻ. പത്രത്തിനും  തനിക്കും  എങ്ങനെ  പോയാലും  ഗുണം  ഉണ്ടാവും  തീർച്ച "
"......നക്ഷത്രങ്ങൾ നിറഞ്ഞതാരുന്നു അവിടുത്ത  രാത്രികൾ, കുന്നും പുറത്തൂന്  നോക്കുമ്പോൾ ഏന്ദു  ഭംഗി ആരുന്നു എന്നോ ? അമ്മച്ചിക്ക്  അത്  പോലെ  ഒരു  സാരി  ഉണ്ടാരുന്നു  നക്ഷത്രങ്ങൾ  നിറഞ്ഞ  രാത്രി  പോലെ... "
തോരാതെ പെയ്യുന്ന  അവളുടെ  അടുത്തേക്ക്  നീങ്ങി  ഇരുന്ന് അവളെ ചേർത്ത്  പിടിച്ചു  കൊണ്ട് കൗൺസിലർ ചോദിച്ചു " എല്ലാം  ശരിയാണ്  ടീച്ചറെ ; ഈ  ഇരിക്കുന്നവർ ഏല്ലാം ആരാണ്  എന്നറിയോ ?ഇവരെല്ലാം  മഹിളാ അസോസിയേഷൻ പ്രവർത്തകരാണ്. ഇദ്ദേഹം ഒരു  പത്ര പ്രവർത്തകനും. ഇവരെല്ലാം  ഏന്ദിനാണ്  വന്നെ എന്നറിയോ ? ടീച്ചറെ  സഹായിക്കാൻ, ടീച്ചർ  ഞങ്ങളോട് സഹകരിച്ചാൽ  മാത്രമേ  ഞങ്ങൾക്ക്  എന്തെങ്കിലും  ചെയ്യാനാവൂ. ഇന്നലെ  എന്താണ്  ഉണ്ടായേ ? "
"ഇന്നലെ  എന്താ  ഉണ്ടായേ ?" അവരുടെ  ചോദ്യം  അവളിലും  പ്രതിധ്വനിച്ചു.
"അഞ്ചു വർഷം എന്നും  ഉണ്ടാവുന്നതേ  ഇന്നലേം  ഉണ്ടായുള്ളൂ,  ഇന്നലെ  രാത്രി  എന്നെ  ഇവർ കണ്ടു  അത്രേ  വ്യത്യാസം  ഉണ്ടായുള്ളൂ, ഇച്ചായൻ  കുടിച്ചു  കഴിഞ്ഞാൽ  അങ്ങനെയാ എന്നെ  ഉറക്കത്തില്ല ഞാൻ  പാടണം ആടണം അങ്ങനെ  പലതും "
സ്വന്തം അനുഭവം  വിവരിക്കുമ്പോൾ ഉണ്ടാവുന്ന  വാക്കുകളുടെ  ദൗർലഭ്യം  അവളെ നിശ്ശബ്ദയാക്കിയപ്പോൾ  അയൽക്കാരിയോടായി  അവൻ  ചോദിച്ചു  "നിങ്ങൾ  ഇന്നലെ  എന്താണ്  കണ്ടത്.?'

"ചേട്ടനും  പിള്ളേരും  കെടന്നാരുന്നു. ഞാൻ  പാത്രങ്ങളെല്ലാം  കഴുകി  അടുക്കള പൂട്ടി  ഇറയത്തു ലൈറ്റ ഓഫ് ആക്കാൻ  നോക്കുമ്പോ  വാഴ  ഇലകൾക്കിടയിൽ ആരോ  മറഞ്ഞിരിക്കുന്ന  പോലെ  തോന്നി കള്ളനാവും എന്നു വിചാരിച്ചു  ഏട്ടനെ  വിളിച്ചു  ഇറയത്തു വന്നു  നോക്കിയപ്പോ  അത്‌  ഈ  ടീച്ചർ  ആരുന്നു. ഞാൻ  ഓടി  ചെന്ന്  നോക്കുമ്പോ  ഇവര്  ഉടു തുണി  ഒന്നും ഇല്ലാണ്ടെ കരഞ്ഞോണ്ട് ഇരിക്കയാണ് "
വളരെ  ദൂരെ  എന്നു  തോന്നിക്കുന്ന വിധം  അവൾ മെല്ലെ  പറഞ്ഞു  തുടങ്ങി "എന്നും  രാത്രിയും  ഇങ്ങനെ ഒക്കെ  തന്നെ  ആണ്  മിക്കവാറും ഞാൻ  ഈ  ചേച്ചിടെ വാഴകളുടെ  മറവിൽ  അഭയം  പ്രാപിക്കാറുണ്ട്. ഇച്ചായൻ  ഉറങ്ങുന്നത് വരെ  അല്ലെങ്കിൽ  വെളുക്കുവോളം. എന്നെ  ആരും കാണരുതേ എന്നു  പ്രാർത്ഥിച്ചു  കൊണ്ട്. എന്നും  എന്ദെലും  ഉണ്ടാവും ഇന്നലെ  ബൈബിളിന്റെ മുകളിൽ  ഇച്ചായൻ  കൊണ്ട്  വന്ന മൈദ  പൊതി  വെച്ചു   എന്നും  പറഞ്ഞാരുന്നു. ചെയ്‌ത പാപം  തീരാൻ  ഞാൻ  മുട്ടു  കുത്തി  നിക്കണം. അങ്ങേരു  കുടിച്ചു  തീരുന്ന  വരെ. എന്റെ  മോൾ  ഇതൊന്നും  കാണല്ലേ  എന്നാവും  ഞാൻ  പ്രാർത്ഥിക്ക റു. അവളെ  ഉണര്താണ്ടാ എന്നു  കരുതി  ഞാൻ  അങ്ങേരു  പറയുന്നത്  പലതും  ചെയും . പക്ഷെ  അദിനും ഒരു  പരിധി ഇല്ലേ ? അങ്ങനെ വരുമ്പഴാണ് ഞാൻ ഈ  ചേച്ചിടെ  വാഴ തോട്ടത്തിൽ  ഒളിച്ചിരിക്കാറു "
കരഞ്ഞു  കലങ്ങിയ  കർക്കിടകം  പോലെ  അവൾ  പെയ്തു  നിറഞ്ഞു , കര  കവിഞ്ഞു  ഒഴുകി, സംസ്കാര സമ്പന്നമായ മനസുകളിലൂടെ.... മാന്യതയുടെ മുഖം മൂടികൾ വലിച്ചു  കീറി... അതിനടിയിൽ  അടിഞ്ഞു  കൂടിയ വൈകൃതങ്ങളെ  പുറത്തേക്കു  ഛർദിച്ചു തള്ളി....  കലി  തുള്ളിയ ചാലിയാർ പുഴ  പോലെ  അവൾ  ഒഴുകി.

പിറ്റേന്നു  പത്രത്തിൽ  റിപ്പോർട്ട്‌  വന്നു..... പീഡനത്തിന്  കേസ്‌ ആയി.. ഫെമിനിസ്റ്  പ്രസ്ഥാനങ്ങൾ തെരുവിൽ മാർച് നടത്തി.....

പക്ഷെ  എവിടെയും  കണ്ടില്ല  ഊഞ്ഞാൽ  ആടാൻ  കൊതിച്ച  ആ പെൺകുട്ടിയെ, ആരും  കണ്ടില്ല  നക്ഷത്രങ്ങൾ നിറഞ്ഞ  രാത്രി  കൊതിച്ച  ആ  പെൺകുട്ടിയെ, ഒരു  പത്രവും  വിവരിച്ചില്ല നക്ഷത്രങ്ങൾ  ഉള്ള  അമ്മച്ചിയുടെ  സാരി  കണ്ടു  തുള്ളി  ചാടിയ  ആ പെൺകുട്ടിയെ.....നിങ്ങൾ  കണ്ടുവോ ? നിങ്ങൾ  അറിഞ്ഞുവോ ? ചുറ്റുപാടും  നോക്ക്  എന്നിട്ടും  നിങ്ങൾ  കാണുന്നില്ലേ  ആ  പെൺകുട്ടിയെ ? എങ്കിൽ  അവൾ  ചെലപ്പം  നിങ്ങളാവും...  ഇന്നല്ലെങ്കിൽ  നാളെ !

Wednesday, 6 July 2016

മഴയിലൂടെ ഒരു യാത്ര


അങ്ങനെ  പല്ല്  തേപ്പും മറ്റ്‌  കലാപരിപാടിയും കഴിച്ചു  സുന്ദരൻ ആയി  ഞാൻ  ബെഡിലേക്കു  മറിഞ്ഞു .ഉറങ്ങുന്നതിനു  മുന്നേ ഒന്നൂടെ  FB whatzup  ദേവി  ദേവന്മാരെ  വണങ്ങി  headset എടുത്തു  ചെവിയിൽ  തിരുകി sound cloud ൽ rain sounds ഓൺ  ആക്കി . Light  അണച്ചു  കിടന്നു.. ( ഈ  മരുഭൂമിയിൽ  technicaly supported  മഴ  പെയ്തു  തുടങ്ങി )

ഇരുട്ടിൽ നനുത്ത  മഴ ... അകലങ്ങളിൽ മുഴങ്ങുന്ന  ഇടി... രാവിന്റെ മങ്ങിയ വെളിച്ചത്തിൽ  ഞാൻ  വീണ്ടും  എന്റെ  പഴയ  ഫ്ലാറ്റിലെ  കട്ടിലിൽ...... വർഷങ്ങളുടെ പഴക്കവും, വിരിഞ്ഞു കൊഴിഞ്ഞ  നനുത്ത  കൗമാര സ്വപ്നങ്ങളുടെ ചൂടും  എന്നെ  വീണ്ടും  പുതഞ്ഞു.

അടുത്ത്  കിടന്നു  ഉറങ്ങുന്ന  അനിയന്റെ  നേരിയ കൂർക്കം വലിക്കിടെയിലൂടെ , ഇരുട്ടിലും  തെറ്റാത്തത്ര  പരിചയം ഉള്ള ഞങ്ങളുടെ  മുറിടെ വാതിൽ  വളരെ  ശ്രെദ്ധിച്ചു മെല്ലെ  തുറക്കപ്പെടുന്നു. കാൽ ഒച്ചയിൽ നിന്ന് തന്നെ  ഞാൻ  അറിയുന്നു  അച്ഛൻ.

അച്ഛൻ ഞങ്ങളുടെ  പുതപ്പു  നേരെ  ആക്കി,ജനലുകൾ  വാതിൽ   എല്ലാം  ഒന്നൂടെ  പരിശോധിച്ചു വീണ്ടും ഇരുട്ടിലേക്ക് മറയുന്നു . സാധാരണ പോലെ മയക്കത്തിലേക്ക് വഴുതി  വീഴേണ്ട എന്റെ ഉള്ളിൽ ആരോ  ചോദിക്കുന്നു  ഈ  അച്ഛന്  ഉറക്കവും  ഇല്ലേ ? ആ  ചോദ്യത്തിന്റെ  തുടർച്ച എന്നോണം ഞാൻ  അച്ഛന്റെ പിറകെ..

ഒന്നൂടെ  ഉറങ്ങുന്ന  അമ്മയെയും  നോക്കിട്, അടുക്കളയിലേക്കു  നടക്കുന്നു അച്ഛൻ. "ഈ  പാതിരാത്രി അടുക്കളയിൽ അച്ഛന്  ഏന്ദു  കാര്യം ?'എന്ന  അടുത്ത ചോദ്യം  ആയി  പിന്തുടരുന്ന  ഞാൻ

അച്ഛൻ  വളരെ  ശ്രെദ്ധിച്ചു  അരി  ഇട്ടു  വെക്കുന്ന  പെട്ടി  എടുത്ത് അരി  മുറത്തിലേക്ക്  ഇട്ടു.  അതിൽ  നിന്ന്  കറുത്ത  അരിയും കല്ലും  പെറുക്കാൻ  തുടങ്ങുന്നു. ഉച്ചക്ക്  ചോറ്  ഉണ്ണുമ്പോൾ  കറുത്ത  അരിയോ  കല്ലോ  കാണുമ്പോൾ  അമ്മയോട്  ദേഷ്യ പെടുന്ന  അച്ഛനെ  മാത്രം  അറിഞ്ഞിരുന്ന  ഞാൻ  വായും  പൊളിച്ചു  നിക്കുമ്പോഴും  മഴ  പെയുകയാണ്...  നിർത്താതെ തോരാതെ.

Sound cloud ലെ മഴ  തീർന്നിരുന്നു. അതിനു  പകരം  AC ടെ ഇരുമ്പൽ  മാത്രം...

എന്റെ  ചെവികളിൽ  അപ്പോഴും  പെയ്തു  തീരാത്ത മഴക്കാലം.......  കണ്ണുകളിൽ  ആ മഴ കാലത്ത്  പെയ്യാതിരുന്ന  ഒരു  വലിയ  മഴ തുള്ളി......  തൊണ്ടയിൽ  കുരുങ്ങി  പോയ  ഒരു  ഏങ്ങൽ........ 

ഞാൻ  ഉറങ്ങുകയാരുന്നോ  അതോ  ഉണരുകയാരുന്നോ ?

വർഷങ്ങൾക്കിപ്പുറം അച്ഛൻ  എന്നിൽ  അമൃതവർഷിണി  ആയി  പെയ്തു  കൊണ്ടേ ഇരുന്നു.  നിലക്കാതെ, ശാന്തമായി ......

Friday, 1 July 2016

ഗരുഡ ഗദ്ഗദം

അകലങ്ങളുടെ അപാരതയിൽ ഏകനായ്,
അരുണ പഥങ്ങൾക്കെതിരായി  -പറന്നുയർന്നു ഗരുഡൻ  എന്ന പക്ഷി  ശ്രെഷ്ട്ടൻ !
അനന്തമാം ആകാശത്തിൻ മൗനം പോലെ 
നിറഞ്ഞൊരാ ഹൃത്തടത്തിൻ വിങ്ങൽ 
ഏകാന്തമാം കർമപഥങ്ങളിൽ ചിതറി തെറിച്ചു  മാനവകുലത്തിൻ  ധർമ്മ ബോധങ്ങൾക്കൊപ്പം !

പറന്നുയരും   ആ വൻ  ചിറകുകൾക്കപ്പുറം 
അറിഞ്ഞിരുന്നില്ലാരും  നിശബ്ദമാം നൊമ്പരം 
തന്നിൽ  തുളച്ചു  കേറും  ഏകാന്തതയുടെ അമ്പുകൾ 
പറിച്ചു  മ റ്റിലവൻ ,ആരോടും  പറഞ്ഞതുമില്ലവൻ 

അമ്മ തൻ വ്രണങ്ങളെ  കഴുകി ഉണക്കീടുവാൻ ;
 നിത്യത തൻ ദാസിയാം  അവളെ  എന്നേക്കുമായി മോചിതയാക്കീടുവാൻ 
കാമ ലോഭ മോഹാദികളാം ഉരഗങ്ങൾക്ക് 
അനശ്വരതയുടെ  ദേവാമൃതം കാഴ്‌ച വെക്കാൻ പറന്നുയർന്നൊരാ കശ്യപി 

ദേവാസുരർ യുദ്ധം ചെയ്യും  അനശ്വരതയെ 
സ്വയം  ആശ്ലേഷിക്കാതെ 
അമൃത കുംഭവുമായി പോവും പക്ഷി പ്രബലനെ കണ്ടു  സ്‌തബ്ധനായി ജനാർദനൻ !
അമൃതിനെ  പോലും  നശ്വരമായി  കണ്ട 
ജിതാന്ദകൻ 
പറന്നുയർന്നു പുത്ര ധർമത്തിൻ വിഹായസ്സിൽ

കഴിവുകളെ വരങ്ങളാൽ  തളച്ചിടും ദേവ പ്രജ്ഞയാൽ ബന്ധിയാവുമ്പോഴും
 പറന്ന്  ഉയർന്നു ഏകനാം ഗരുഡൻ തൻ ധർമ്മ ബോധം 
അമൃത  കുംഭത്തിനൊപ്പം  നഷ്ടപെടുമെന്ന് 
ഭയന്നൊരാ  ദേവേന്ദ്ര  പദം 
വിരിഞ്  വീശുമാ വൻ  ചിറകുൾക്കിടയിൽ 
സുരക്ഷ  തേടവേ 
കാമ  ലോഭ  മോഹാദികളാം   ഉരഗങ്ങൾ 
ആ വിശ്വരൂപിക്ക്  ഇരകളായി തീർനീടുന്നു !

നിശബ്ദതയിൽ വാക്കുകൾ, 
ഇരുളിൽ പ്രകാശവും, 
മരണത്തിൽ  ജീവനും 
വഴി  തെളിച്ചു  ഏകനാം അവനുടെ  പാതയെ 
അപൂര്ണതയിൽ  ഉരുകിയ സഹോദര -വിദ്വേഷത്തിൽ ദഹിച്ചിടും  മാതാവിനെ 
പൂര്ണതയുടെ  പുത്ര  ബോധത്താൽ 
വിമുക്‌തനാക്കാൻ  പറന്ന്  ഉയർന്നു ഗരുഡനാം  പക്ഷി  രാജൻ. 

പറന്നുയരും   ആ വൻ  ചിറകുകൾക്കപ്പുറം 
അറിഞ്ഞിരുന്നില്ലാരും  നിശബ്ദമാം നൊമ്പരം 
തന്നിൽ  തുളച്ചു  കേറും  ഏകാന്തതയുടെ അമ്പുകൾ 
പറിച്ചു  മ റ്റിലവൻ ,ആരോടും  പറഞ്ഞതുമില്ലവൻ 

ധർമത്തെ  തോളിൽ ഏറ്റി  കർമത്തിൽ ചരിപ്പവൻ -
തന്നുടെ ശക്‌തമാം  ചിറകുകൾ നേടിയത് മാനത്തിൻ  ശൂന്യത  മാത്രം !